തിരുവനന്തപുരം: കേരളത്തിൽ പലയിടത്തും അമീബിക് മസ്തിഷ് ക ജ്വരവും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്പോൾ തിരുവനന്തപുരത്തെ കുടിവെള്ള പദ്ധതിയെക്കുറിച്ച് ആരോഗ്യവിദഗ്ധർ അപകട മുന്നറിയിപ്പു നൽകുന്നു.
കേരളത്തിലെ ഉപരിതലത്തിലെ കിണറുകൾ, ആറുകൾ, കുളങ്ങൾ എന്നിവയിൽനിന്നു പടരുന്ന ബാക്ടീരിയകളും മറ്റ് അണുബാധകളുംകൊണ്ടു നിരവധി മരണങ്ങൾ സമീപകാലത്തു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് കഴിഞ്ഞ ദിവസം സച്ചിദാനന്ദൻ എന്നയാൾ മരണമടഞ്ഞത് അമീബിക് മസ്തിഷ്കജ്വരം കൊണ്ടാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
കുഴൽ കിണറിൽനിന്നും ശുദ്ധീകരിച്ച ജലസ്രോതസുകളിൽ നിന്നുമുള്ള കുഴൽവഴിയുള്ള കുടിവെള്ള പദ്ധതികൾ താരതമ്യേന സുരക്ഷിതമാണ് എന്നാണ് കരുതുന്നതെങ്കിലും കാലഹരണപ്പെട്ട നെയ്യാർ അരുവിപ്പുറം പൈപ്പ് ലൈനാണു തലസ്ഥാനത്തി നു ഭീഷണി. 1934-ൽ തുടങ്ങിയ ഈ വിതരണ പദ്ധതിയിൽ ഭൂരിഭാഗം സ്ഥലങ്ങളിലും പഴയ മണ്, ലോഹ പൈപ്പുകളാണ് ഉപയോഗിക്കുന്നത്. ഇതുമിക്ക സ്ഥലങ്ങളിലും ആഴത്തില്ല ഇവ ഇട്ടിരിക്കുന്നത്.
ഇതുവേഗം പൊട്ടാനും മലിനജലവുമായി കലരാനും ഇടയുണ്ട്. മാലിന്യത്തോടുകളുടെ അടുത്തുകൂടി പൈപ്പുകൾ പോകുന്നതും ഭീഷണിയാണ്. അപൂർവം ചില സ്ഥലങ്ങളിൽ കുഴലുകൾ പരിഷ്കരിക്കുകയും പുതിയ പദ്ധതികൾ വരികയും ചെയ്തിട്ടുണ്ട്. ഇവ കുറെയൊക്കെ സുരക്ഷിതമാണ്.
"പഴയ പെപ്പിൽ ഒരു പോയിന്റിൽ ഒന്നു സ്പർശിച്ചാൽ പോലും അണുബാധ ഉണ്ടാകാം. അങ്ങനെവന്നാൽ മാരകമായ ബാക്ടീരിയ അണുബാധ പകർച്ച വ്യാധിയായി മാറാം. നമ്മുടെ പൈപ്പ് ലൈൻ പദ്ധതി അടിയന്തരമായി ആരോഗ്യപരമായി അഴിച്ചുപണിയണം' പൊതുജന ആരോഗ്യ വിദഗ്ധനും ആരോഗ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്റുമായ ഡോ. വി. മോഹനൻ നായർ പറയുന്നു.
തലസ്ഥാനത്താണ് പ്രശ്നം കൂടുതൽ ഗൗരവം. തലസ്ഥാനത്ത് അടുത്തിടെ ഉണ്ടായ തട്ടുകടകളുടെയും രാത്രി ഭക്ഷണ സംസ്കാരത്തിന്റെയും പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രത വേണം എന്നാണ് വിദഗ്ധർ പറയുന്നത്. വേണ്ടത്ര വേവിക്കാത്ത ഇറച്ചി പോലുള്ള ഭക്ഷണങ്ങൾ, കൃത്യമായി തിളപ്പിക്കാത്ത വെള്ളം, വായ കഴുകുന്ന വെള്ളം എന്നിവ വഴിയെല്ലാം രോഗസാധ്യത കൂടാം.
ഇ-കോളി ബാക്ടീരിയ ഉണ്ടാക്കുന്ന കുടൽ രോഗങ്ങളും മരണത്തിനു കാരണമാകുന്ന അമീബിക് മസ്തിഷ്ക ജ്വരവും മാത്രമല്ല, സാംക്രമിക രോഗങ്ങൾക്കും കുടിവെള്ള ശുചിത്വക്കുറവ് വഴി വഴി വയ്ക്കും. ഈ രോഗങ്ങൾ വഴി പകർച്ചപ്പനിയും കോളറ പോലുള്ള മറ്റു സാംക്രമിക രോഗങ്ങളും തിരിച്ചു വരാമെന്നും വിദഗ്ധർ പറയുന്നു.
തിരുവനന്തപുരത്തെ പഴയ ശുദ്ധജലവിതരണ പദ്ധതിയിൽ ആരോഗ്യവകുപ്പും മറ്റ് അധികൃതരും ഉടൻ ഇടപെടേണ്ടതുണ്ട്.